വയനാട് മേപ്പാടി പഞ്ചായത്തിലുണ്ടായ ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍പെട്ട് ദുരന്തമനുഭവിക്കുന്നവർക്കായി സഫാരി ഗ്രൂപ്പ് മാനേജ്‌മെന്റും ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ച 1 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയടെ ഓഫീസില്‍ വെച്ച് സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ശ്രീ. അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. സൈനുല്‍ ആബിദീന്‍ എന്നിവര്‍ ചേര്‍ന്ന് തുക നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. എം.കെ സക്കീറും ചടങ്ങില്‍ പങ്കെടുത്തു.
വയനാട് ദുരന്തം നമ്മുടെ നാടിനെ നടുക്കിയ സംഭവമായെന്നും ദുരന്തത്തില്‍ പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണന്നും സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ശ്രീ. അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.
കേരളം മുമ്പും നേരിട്ടിട്ടുള്ള പ്രളയമടക്കം പല ദുരന്തങ്ങളിലും സഹായ ഹസ്തവുമായി സഫാരി ഗ്രൂപ്പ് മുന്നോട്ട് വന്നിട്ടുണ്ടായിരുന്നു. പുറമെ, കേരളത്തിനകത്തും പുറത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മറ്റു സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവമായി ഇടപെടാറുള്ള സഫാരി ഗ്രൂപ്പ് വിവിധ രാജ്യങ്ങളിലുമായി ജാതി മത വര്‍ണ്ണ ഭാഷാ ദേശമന്യേ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളികളായിട്ടുണ്ട്.