ന്യൂഡൽഹി: ഗാസയിൽ വംശഹത്യ തുടരുന്ന ഇസ്രയേലിലേക്ക് ആയുധങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനികൾക്ക് അതിനുള്ള ലൈസൻസ് റദ്ദാക്കാനും പുതിയവ അനുവദിക്കരുതെന്നും കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തതായി റിപ്പോർട്ട്. അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ മുഖേനയാണ് ഹർജി സമർപ്പിച്ചത്.
വംശഹത്യക്കെതിരെ ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾ ഒപ്പുവെച്ച കൺവെൻഷന്റെ ലംഘനമാണ് ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റി അയക്കുന്നത് എന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.
ഒരു പൊതുമേഖലാ സ്ഥാപനം ഉൾപ്പെടെയുള്ള കമ്പനികൾ ഇസ്രായേലിന് സൈനിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്, ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങൾക്ക് പുറമെ അന്താരാഷ്ട്ര നിയമപ്രകാരമുള്ള ഇന്ത്യയുടെ ബാധ്യതകളും ലംഘിക്കുന്നതായി ഹർജിയിൽ പറയുന്നു.