അസമിലെ ബാർപേട്ട ജില്ലയിലെ 28 മുസ്‌ലിംകളെ ഫോറിനേഴ്‌സ് ട്രിബ്യൂണൽ പൗരന്മാരല്ലെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് പോലീസ് ഇവരെ ഗോൽപാര ജില്ലയിലെ മാറ്റിയയിലെ തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചു.
19 പുരുഷന്മാരും ഒമ്പത് സ്ത്രീകളും അടങ്ങുന്ന ഈ 28 പേരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ബാർപേട്ട പോലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് വിളിപ്പിക്കുകയും ബസിൽ കയറ്റി തടങ്കൽ കേന്ദ്രത്തിലേക്ക് അയയ്‌ക്കുകയുമായിരുന്നു.
3,000 പേരെ ഉൾകൊള്ളിക്കാൻ ശേഷിയുള്ളതാണ് ഈ തടങ്കൽ കേന്ദ്രം.
വിദേശികളെന്ന പേരിൽ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയ ഈ 28 പേരും ബംഗാളി മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണ്.
വ്യാപകമായ തിരച്ചിൽ പ്രവർത്തനങ്ങൾക്കും നിയമപരമായ പരിശോധനകൾക്കും ശേഷമാണ് വ്യക്തികളെ വിദേശ പൗരന്മാരായി പ്രഖ്യാപിച്ചതെന്ന് ജില്ലാ എസ്പി സുശാന്ത ബിശ്വ ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു.