തിങ്കളാഴ്ച രാവിലെ 11 മണി മുതൽ മാൾ ഷോപ്പിങ്ങിനായി പൊതുജനങ്ങൾക്ക് തുറക്കും.
കോഴിക്കോട്: മലബാറിന് ലോകോത്തര ഷോപ്പിങ്ങ് അനുഭവം സമ്മാനിക്കാൻ കോഴിക്കോട് ലുലു മാൾ തുറന്നു. ഞായറാഴ്ച രാവിലെ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാനിധ്യത്തിൽ, കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് റിബ്ബൺ മുറിച്ച് ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചു. ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.പി എം.കെ. രാഘവൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരും സംബന്ധിച്ചു.
മാവൂർ റോഡിന് സമീപം മാങ്കാവിൽ 3.5 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് പുതിയ ലുലു മാൾ നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് നിലകളുള്ള ഈ മാൾ, അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നൽകുക. തിങ്കളാഴ്ച രാവിലെ 11 മണി മുതൽ മാൾ ഷോപ്പിങ്ങിനായി പൊതുജനങ്ങൾക്ക് തുറക്കും.
ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും മാളിൽ ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ, വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിങ്ങ് കേന്ദ്രമായ ഫൺടൂറയും മാളിന്റെ ഭാഗമായി പ്രവർത്തനം ആരംഭിക്കും. 1.5 ലക്ഷം സ്ക്വയർ ഫീറ്റിലായി വിശാലമായ ലുലു ഹൈപ്പർമാർക്കറ്റ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ വിശാലമായ ശേഖരം വാഗ്ദാനം ചെയ്യുന്നു. മലബാറിലെ കാർഷിക മേഖലയിലെ ഉത്പന്നങ്ങളും ഹൈപ്പർമാർക്കറ്റിൽ ലഭ്യമാകും. മീൻ, ഇറച്ചി, പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവയ്ക്കായി പ്രത്യേക കൗണ്ടറുകളും വിപുലമായ ഹോട്ട് ഫുഡ് - ബേക്കറി വിഭാഗവും ഒരുക്കിയിട്ടുണ്ട്.
ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും ഫാഷൻ ശേഖരത്തിന്റെയും വിപുലമായ ശേഖരങ്ങളോടെ ലുലു കണക്ടും ലുലു ഫാഷൻ സ്റ്റോറും പ്രവർത്തനം ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ 'ഫൺടൂറ' ഗെയിമിങ് സെക്ഷൻ കുട്ടികൾക്ക് വിത്യസ്ത വിനോദങ്ങളും ഉറപ്പാക്കുന്നു.