കേരള മുഖ്യമന്ത്രി പിണറായി വിജയൻ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. നിലമ്പൂർ എംഎൽഎ പി.വി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാതലത്തിലാണ് ഉത്തരവ്.
സംസ്ഥാന പോലീസ് മേധാവി ഡിജിപി എസ് ദർവേഷ് സാഹിബുമായി നാട്ടകം സർക്കാർ ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ തീരുമാനം. എഡിജിപി എം.ആർ അജിത് കുമാറും കോട്ടയത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.
പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുകയെന്നും പൊലീസ് അസോസിയേഷൻ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
അജിത് കുമാറിനെതിരെ ഉയർന്നുവന്ന പ്രശ്‌നങ്ങൾ അതീവ ഗൗരവത്തോടെ പരിഹരിക്കുമെന്നും പോലീസ് സേനയിലെ അച്ചടക്കലംഘനം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ക്രിമിനൽ പ്രവർത്തനങ്ങളിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൊലപാതകങ്ങളിലും പങ്കുണ്ടെന്ന് ഗുരുതരമായ ആരോപണങ്ങളാണ് പിവി അൻവർ ഉന്നയിച്ചിട്ടുള്ളത്. മന്ത്രിമാരുടെയും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ അനധികൃതമായി ചോർത്താൻ കുമാർ സൈബർ സെൽ ഉപയോഗിച്ചുവെന്നും ഒരു ഉദ്യോഗസ്ഥനെ ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.