ഉത്തർപ്രദേശിലെ ജൗൻപൂരിലെ ഒരു ബിജെപി നേതാവിന്റെ മകനും ലഹോറിൽ നിന്നുള്ള പാകിസ്താനി യുവതിയും തമ്മിൽ നടന്ന ഓൺലൈൻ വിവാഹം വാർത്തകളിൽ ഇടം പിടിച്ചിരിക്കുയാണ്. ബിജെപി നേതാവിന്റെ മകൻ മുഹമ്മദ് അബ്ബാസ് ഹൈദറും പാകിസ്ഥാനി പെൺകുട്ടി ആൻഡ്ലീപ് സഹ്‌റയുമാണ് അതിരുകളെ മറികടന്ന് വിവാഹിതരായത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലവിലുള്ള രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമായുള്ള വിസ സങ്കീർണതകൾ ഉൾപ്പെടെ വിവിധ വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് ഒക്‌ടോബർ 18-ന് നടന്ന ഓൺലൈൻ നിക്കാഹ് ചടങ്ങിൽ ദമ്പതികൾ വിവാഹിതരായത്.
പാക്കിസ്ഥാനിൽ ചികിത്സയിൽ കഴിയുന്ന വധുവിന്റെ അമ്മയുടെ ഗുരുതരമായ അസുഖത്തെ തുടർന്നാണ് ഓൺലൈൻ വിവാഹത്തിനുള്ള തീരുമാനം വേഗത്തിലാക്കിയത്. ഇത് രണ്ട് കുടുംബങ്ങളെയും വെർച്വൽ ആഘോഷത്തിലേക്ക് നയിക്കുകയായിരുന്നു. വരന്റെ കുടുംബം ഇന്ത്യയിലെ ഒരു ഇമാംബരയിൽ ഒത്തുകൂടിയപ്പോൾ, വധുവിന്റെ കുടുംബം ലാഹോറിൽ നിന്ന് പങ്കെടുത്തു.
ഇരു രാജ്യങ്ങളിലെയും ഷിയ മത നേതാക്കൾ മേൽനോട്ടം വഹിച്ച ചടങ്ങിൽ ഇസ്‌ലാമിക ആചാരപ്രകാരമാണ് ആചാരങ്ങൾ പൂർത്തിയാക്കിയത്.